കുലദൈവങ്ങൾ.
.............................. .....
കുമ്മാട്ടിക്കുന്നിലെ താഴ്‌വാരത്തിൽ പൂത്തുലഞ്ഞ പൂക്കളുടെ സുഗന്ധം. ഇളം കാറ്റിൽ ദിക്കറിയാതെ അലഞ്ഞു നടന്നു.... കോട്ടിയെടുത്ത പഴുത്ത പ്ലാവിലയിൽ... കയറു കട്ടിലിൽ ചാരിക്കിടന്ന അച്ഛന്...മകൾ കഞ്ഞി കോരിക്കൊടുത്തു കൊണ്ടിരുന്നു.... കഞ്ഞി തീരുന്നതിനു മുമ്പു് അച്ഛൻ. കൈകളുയർത്തി മതിയന്ന് ആഗ്യം കാട്ടി.. ഇരിമ്പിഞ്ഞാണത്തിൽ ബാക്കി വന്ന കഞ്ഞി. അവൾ... ആ പ്ലാവില കൊണ്ട് കോരിക്കുടിച്ചു...
തുറന്നിട്ട വാതായനത്തിൻ്റെ ഉമ്മറപ്പടിയിലൂടെ വീശിയടിച്ച ഇളം കാറ്റ്, അവളുടെ ചെവിയിൽ എന്തൊക്കെയോ? മന്ത്രിച്ചു കൊണ്ട് കടന്നു പോയി.... കട്ടിക്കാലത്തിലെ അവളുടെ നരച്ച ഓർമ്മകളെ ഓർത്തെടുത്തുകൊണ്ട് അച്ഛൻ്റെ കയറു കട്ടിലിൽ ഒരു പ്രതിമ കണക്കെ അവൾ ഒറ്റ യിരുപ്പാണ്......
അമ്മൂമ്മയുടെ കൈ പിടിച്ച് അനുസരണയില്ലാത്ത വളഞ്ഞുപുളഞ്ഞ പാതയിലൂടെ കുമ്മാട്ടിക്കുന്നിൻ്റെ മുകളിലെത്തിയതും... അമ്മൂമ്മപാറയിൽ വിശ്രമിച്ചതും....
താഴ് വാരത്തിൽ... അങ്ങിങ്ങായിക്കാണുന്ന കൊച്ചു, കൊച്ചു , കുടിലുകൾ..നിറയെ പൂക്കൾ, അണ്ണാനും, മരംകൊത്തിയും, കുയിലും, കുരുവികളും... അവിടെ അല്പ്പം ദൂരെ തല ഉയത്തി നിന്ന പാലമരത്തിലേയ്ക്ക് അമ്മൂമ്മ കൈ ചൂണ്ടി..
പണ്ട്...കുല വിശ്വാസത്തെ ഹനിച്ച ഏതോ ? സ്ത്രീയുടെ ആത്മാവ്...ഗതികിട്ടാതെ അലഞ്ഞു നടന്നപ്പോൾ ആ പാലമരത്തിൽ തറയ്ക്കപ്പെട്ടതും.. അങ്ങനെ ഒരു പാടു കഥകൾ അവൾ കൗതുകത്തോടെ കേട്ടിരുന്നതും ഓർമ്മിച്ചെടുത്തു.
പുറത്ത് മത്സരിച്ചു നിന്ന വെളിച്ചം തോറ്റു പിൻമാറി...സന്ധ്യയ്ക്ക് കൂവാറുള്ള ആ പക്ഷി പതിവുപോലെ കൂവി.... ചീവീടുകളുടെ മൂളൽ.... ഷീണിതനായ മനുഷ്യൻ്റെ വായ്ക്കോട്ട പോലെ ഇളം കാറ്റ്. ഇടയ്‌ക്കിടെ ഉമ്മറത്തെ ചാരിയിട്ട ഓലമറയിൽ അടിച്ചു കൊണ്ടിരുന്നു....
കൂരയുടെ.... മുകളിലേയ്ക്ക് ചാഞ്ഞു നിന്ന പ്ലാവിൻ കൊമ്പിൽ നിന്നും പഴുത്ത പ്ലാവില അങ്ങിങ്ങായി വീണു കൊണ്ടിരുന്നു.....
അവൾ ചാടി എഴുന്നേറ്റ് അടുപ്പും പാതകത്തിൻ്റെ മൂലയിൽ വച്ചിരിയ്ക്കുന്ന പാട്ടവിളക്ക് തപ്പിയെടുത്ത് കത്തിച്ച് , ഉമ്മറപ്പടിയിൽ വച്ചു. വെളിച്ചം കുറവായതുകൊണ്ട് ബ്ലൗസിൽ കുത്തിവച്ച സെയ്ഫ്റ്റീ പിൻ എടുത്ത് തിരിയെ അല്പം കൂടി മേലോട്ടുയർത്തി... വെട്ടംകുറെക്കൂടി കൂട്ടി. മൺ ഭിത്തിൽ പതിയിരുന്ന പല്ലികൾ പ്രാണികളെ തിന്നാൻ മണ്ണെണ്ണ വിളക്കിനു ചുറ്റും മത്സരിയ്ക്കുന്നു.
അവൾ ഒരു നിമിഷം അലോചിച്ചു...
ഈ ജ്വലനം പതിയിരിയ്ക്കുന്നവനു വേണ്ടിയുള്ള ഇര തേടലാണോ ?
പുറത്ത് എന്തോ ? കാലടി ശബ്ദം.. ആ ശബ്ദം അവളുടെ ഉമ്മറത്തേയ്ക്ക് അടുത്തു കൊണ്ടിരുന്നു...ഈ നട്ടപ്പാതിരായ്ക്ക് ആരാണ് ഇവിടെ വരാൻ അതിന് ബന്ധുക്കളായിട്ട് ആരും തന്നെയില്ലല്ലോ?
ആകെ വരാറുള്ള കൊച്ചച്ചൻ കഴിഞ്ഞ മാസമാണ് അസുഖം മൂലം മരിച്ചത്.
പിന്നെ ആരാണ് ഇവിടെ വരാൻ....വല്ലപ്പോഴും കയറിവരാറുള്ള തൊടിയ്ക്ക്.. കുറച്ചപ്പുറത്തുള്ള, കമലേടത്തി വല്ലോം ആണോ ? ഏയ് ആകാൻ വഴിയില്ലല്ലോ? ഏടത്തിയായിരുന്നെങ്കിൽ ഒരു ചൂട്ടകറ്റയും വീശി,വീശി വടക്കുഭാഗത്തെ അടുക്കള ഭാഗത്തുനിന്ന് ജെമന്തീ....എന്ന് നീട്ടി വിളിച്ചേനെ... കൂടെ പുന്നാര കൊച്ചുമകളും കാണും അതും സന്ധ്യ മയങ്ങുന്നതിന് മുമ്പു് വല്ല....ഉപ്പോ, മുളകിനോ വേണ്ടിയായിരിക്കും... പിന്നെ ആരാണ് ഇവിടെ വരാൻ...
വല്ല........ പിടിച്ചുപറിക്കാരനോ മറ്റോ ആണോ?
അതിന് ഇവിടെനിന്ന് എടുത്തു കൊണ്ടു പോകുവാൻ വില പിടിപ്പുള്ള ഒന്നും തന്നെ ഇല്ലല്ലോ ? ....ആ കെയുള്ളത് അച്ഛൻ്റെ കുറെ പണിയായുധങ്ങളും ചട്ടിയും,കലവും, പാട്ടവിളക്കും, എൻ്റെ കഴുത്തിൽ മുത്തുമാലയോ കൈകളിൽ കുപ്പി വളകളോ പോലുമില്ല.. പിന്നെയാരാണാവോ?
ആ കാലടി ശബ്ദം.... മുറ്റത്തെത്തി.പതറിയ സ്വരത്തിൽ ഇവിടെ ആരും ഇല്ലേ? പെട്ടെന്നവൾ ധൈര്യം സംഭരിച്ച് ഇടത്തു കൈയ്യിൽ വിളക്കെടുത്തു.. മറ്റേക്കയിൽ വാക്കത്തിയും,പിടിച്ച് ചാരി വച്ച ഓലമറയുടെ വിടവിൽക്കൂടെ ഒരു ക്യാമറാമാനേപ്പോലെ നോക്കി, അവൾ ചോദിച്ചു നിങ്ങളാരാണ്.
ഞാൻ നിങ്ങളുടെ അച്ഛൻ്റെ പഴയൊരു സുഹൃത്ത്..
കാളവണ്ടിക്കാരൻ മൂസാകാ ! അവളുടെ ഭയം അല്പം ഒന്നു മാറി. അവൾ തല തിരിച്ച് അച്ഛൻ്റെ കട്ടിലിലേയ്ക്ക് നോക്കി അച്ഛൻ നല്ല ഉറക്കത്തിലാണ്. അല്ലെങ്കിലും അച്ഛന് ആരേയും തിരിച്ചറിയാൻ പറ്റുന്നില്ല.
അവൾ അല്പം ഭയന്നിട്ടാണങ്കിലും കൊരിത്തിട്ട ഈറക്കമ്പു് വാക്കത്തികൊണ്ട് തട്ടിമാറ്റി വാതിൽ തുറന്നു.... അയാൾ അകത്തു കയറി.
ചീകിയൊതുക്കാത്ത. അലഷ്യമായ നീണ്ട മുടി പാറിക്കിടയ്ക്കുന്നു.... നരച്ച താടി, പാതി കരിമ്പനടിച്ച ഒരു
തുവർത്ത് തോളിലുണ്ട്. പാദം വരെ ചുരുണ്ടു നിൽക്കുന്ന ലുങ്കി.... മുഷിഞ്ഞ ഫുൾ കൈ ഉടുപ്പിൻ്റെ പാതി ബട്ടൻസ് മാത്രം ഇട്ടിരിക്കുന്ന... ഒരു മെലിഞ്ഞ മനുഷ്യൻ. അയാൾ അല്‌പനേരം അച്ഛൻ്റെ മുഖത്ത് നോക്കി നിന്നു.
മേശപ്പുറത്ത് ! അടച്ചൂറ്റിയിൽ ചാലിച്ച വറ്റൽമുളകും, കഞ്ഞിപ്പാത്രവും അയാളുടെ കണ്ണുകളിലുടക്കി. അയാൾ അവളുടെ മുഖത്തേയ്ക്കു നോക്കി. പേര്?
ജെമന്തി....എന്നല്ലേ? അതെ..... അയാൾ ഇപ്പോൾ വരാറില്ലേ? എന്തിന് വരണം. അയാൾക്ക് ഇനിയും എന്താണ് ഇവിടെ ക്കാര്യം.... സുഖങ്ങൾ തേടിപ്പോയ അയാൾ എൻ്റെ സ്വപ്‌നങ്ങൾക്ക് കുഴിമാടം തോണ്ടിയവന ല്ലേ..
സഫലീകരിയ്ക്കാത്ത ആഗ്രഹത്തിൻ്റെ ആത്മനൊമ്പരം അവളുടെ മനസ്സിലൊരു വിങ്ങലായി... അയാൾ തൻ്റെ മുഷിഞ്ഞ കീശയിൽ നിന്നും കുറെ ചുളുങ്ങിയ നോട്ടുകളെടുത്ത് മേശപ്പുറത്തു വച്ചു..
ആരും ഇല്ലാത്ത എനിക്ക് എന്തിനാണ് ഈ നോട്ടുകൾ..
ഇത് നിങ്ങൾ എടുത്തുകൊള്ളൂ...
അവളുടെ മനസ്സിൽ
പല ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു.. ഇനിയെങ്ങാനും ഇയാൾക്ക് വല്ല ദുരു ഉദേശവും ഉണ്ടായിരിയ്ക്കുമോ ? അവൾ തിരികെ വച്ച വാക്കത്തിയിലേയ്ക്ക് ഏറുകണ്ണിട്ട് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.. വിളക്കിൽ മണ്ണെണ കുറഞ്ഞതുകൊണ്ടായിരിക്കും തിരിവെട്ടം കുറഞ്ഞു, കുറഞ്ഞു വരുന്നു. അയാൾ എളിയിൽതിരികി വച്ച ഒരു വലിയ ബീടിയെടുത്ത് വിളക്കിൻ്റെ വെട്ടത്തിൽ ചുറ്റിച്ച് തീപിടുപ്പിച്ച് .ആഞ്ഞ്, ആഞ്ഞ്, വലിച്ചുകൊണ്ടിരുന്നു.....
കൂര ആസകലം. പുകൾകൊണ്ടു നിറഞ്ഞു. ആ പുകയ്ക്ക് എന്തോ!
രെക്തമണം പോലെ അവർക്ക് തോന്നി.....
അയാളുടെ മുഖത്ത് പുതിയൊരു സന്തോഷം പൊട്ടി വിടരുന്നത് കാണാമയിരുന്നു. ഇനിയുമൊരിയ്ക്കൽ വരാം കുട്ടി. അയാൾ പറഞ്ഞു നിറുത്തി ! അച്ഛൻ്റെ മുഖത്തേയ്ക്ക് അയാൾ ഒരിയ്ക്കൽക്കൂടി നോക്കി... ഉമ്മറപ്പടി കടന്ന് നിലാവെളിച്ചത്തിൽ നടന്നകന്നു...
വിളക്ക് കരിന്തിരി കത്തി അപ്പോഴേയ്ക്കും കെട്ടിരുന്നു.. അവൾ മൺ ഭിത്തിയുടെ മൂലയിൽ ചാരി വച്ച പായും,തലയിണയും തപ്പിയെടുത്ത് മെഴുകിയ തറയിൽ വിരിച്ചു കിടന്നു.... അവർക്ക് ഉറക്കം വന്നില്ല. നാളെ പുലരുമ്പോൾ പീടികയിൽ പ്പോകണം... അത്യാവശ്യം ഭക്ഷണ സാധനം വാങ്ങി.. അച്ഛന് മരുന്നും വാങ്ങണം... അമ്മയെപ്പോലെ പട്ടിണി കിടന്ന് മരിയ്ക്കുവാൻ ഇടവരരുതെന്ന് ആവൾ ആശിച്ചു.
പുറത്ത് കാലടി ശബ്ദം ഒന്നല്ല കുറേ കാല്പാദങ്ങളുടെ ശബ്ദം.
അവൾ വീണ്ടും എഴുന്നേറ്റ് വാതലിൻ്റെ അടുത്തെത്തി... അപ്പോഴേയ്ക്കും അവർ പന്തവുമായി മുറ്റത്തെത്തിക്കഴിഞ്ഞിരുന്നു.. അവർ ആക്രോശത്തോടെ നീ ഞങ്ങളുടെ കുലത്തിൻ്റെ വിശ്വാസം തെറ്റിച്ചിരിയ്ക്കന്നു.
നീ പിഴച്ചവളാണ്....
നിന്നെ ഈ നിമിഷം ആ തുളസി തറയിൽ കൊണ്ടിരുത്തി.. ഞങ്ങളുടെ മൂപ്പൻന്മാർ ശിക്ഷ വിധിയ്ക്കും .. നിനക്ക് മരണം തന്നെ ഉറപ്പ് ....അവർ എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു. അവൾ വാതലിൻ്റെ വിടവിലൂടെ പല മുഖങ്ങളേയും കണ്ടു.. പക്ഷെ ഈ കുലദൈവങ്ങളെ ഇതിന് മുമ്പു് ഒരിയ്ക്കൽപ്പോലും കണ്ടിട്ടില്ല?
ഇരയുടെ പക്ഷം എന്താണന്നറിയാൻ അക്കൂട്ടത്തിൽ ഒരുത്തൻ പോലും ധൈര്യം കാണിച്ചില്ല? ഹാ! കഷ്ടം..ഈ ലോകം ഇങ്ങനെയൊക്കെ തന്നെയാണോ ?
അവൾ കുമ്മാട്ടിക്കുന്നിലെ അമ്മൂമ്മക്കല്ലിലിരുന്ന് അമ്മൂമ്മ പറഞ്ഞ ആ കഥ ഓർത്ത്. അച്ഛൻ്റെ കിടക്കയിലേയ്ക്ക് മുഖം തിരിച്ചു.
കട്ടിലിനടിയിലെ.... ഞെരിപ്പോട് ഏതാണ് എരിഞ്ഞ് തീരാറായി.
അവൾ പതിയെ അച്ഛൻ്റെ കാല് പാദങ്ങളിൽ ചുംബിച്ച് കൈ വിരലുകൾ മെല്ലെ ഓടിച്ചു കൊണ്ടിരുന്നു.
അപ്പോഴേയ്ക്കും അവർ വാതിൽ തള്ളി നീക്കി അവളെ മുഖം മൂടിച്ച് ബലമായി പിടിച്ചു കൊണ്ടു പോയി!
കുമ്മാട്ടിക്കുന്നിലെ താഴ് വരയിൽ പൂത്ത നിറയെപൂക്കളുടെ സുഗന്ധത്തിനൊപ്പം അവളുടെ ആത്മാവും അലിഞ്ഞു ചേർന്ന് ഇളം കാറ്റിൽ ദിക്കറിയാതെ ഒരു പക്ഷെ. സഞ്ചരിക്കുന്നുണ്ടാവാം ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ